Friday, May 18, 2012
   
Text Size


ചെറിയപള്ളി ഇനി മഹായിടവക

കോട്ടയം: ചെറിയപള്ളിയെ മഹായിടവകയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. പള്ളിയില്‍  നടന്ന ദൈവമാതാവിന്റെ തിരുശേഷിപ്പ് പുനഃസ്ഥാപന ചടങ്ങിലായിരുന്നു വിളംബര പ്രഖ്യാപനം. ഒട്ടേറെ വിശ്വസികള്‍ പങ്കെടുത്തു. തിരുശേഷിപ്പ് പുനഃസ്ഥാപന ചടങ്ങിന് പരിശുദ്ധ ബസേലിയോസ്മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി സി.ജെ. പുന്നൂസ് കോര്‍ എപ്പിസ്കോപ്പ, സഹവികാരിമാരായ ഫാ.ഏബ്രഹാം കോര, ഫാ. മാത്യു കോശി, പഴയസെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഫാ. പി.സി. ജോണ്‍സന്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ജോയിക്കുട്ടി വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സിറിയയിലെ ഹോംസില്‍ നിന്ന് 1967-ലാണ് ദൈവമാതാവിന്റെ തിരുശേഷിപ്പ് ചെറിയപള്ളിക്ക് ലഭിച്ചത്. മലങ്കരസഭയുടെ അന്നത്തെ പരമാധ്യക്ഷനായ ഔഗേന്‍ ബാവായ്ക്ക് മലങ്കരസഭയുടെ സമാധാനത്തിനായി ലഭിച്ച തിരുശേഷിപ്പ് ചെറിയപള്ളിക്ക് കൈമാറുകയായിരുന്നു.തളിയില്‍കോട്ട രാജാവ് കൈമാറിയ സ്ഥലത്ത് 432 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ചെറിയപള്ളി സ്ഥാപിച്ചത്. മണര്‍കാട് പള്ളി, കുറിച്ചി പള്ളി, മാര്‍ ഏലിയാകത്തീഡ്രല്‍, കല്ലുങ്കത്രപള്ളി, മാങ്ങാനംപള്ളി, പുതുപ്പള്ളി പള്ളി, നട്ടാശേരി, കുമ്മനം, താഴത്തങ്ങാടി, കാരാപ്പുഴ പള്ളികള്‍ കാലാകാലങ്ങളില്‍ ഇടവകകളായി പിരിഞ്ഞുപോവുകയായിരുന്നു.1200-ലേറെ കുടുംബങ്ങള്‍ ഇപ്പോള്‍ അംഗമായ പള്ളിയില്‍ ദിവസവും വിദേശിയര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. ഒരുകാലത്ത് മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനമായിരുന്നു. ടൂറിസം മാപ്പിലും ചെറിയപള്ളി സ്ഥാനം പിടിച്ചിട്ടുണ്ട്.

Report : Rubin Thomas