Thursday, February 23, 2012
   
Text Size


കരാര്‍ ലംഘനത്തിന് നടപടി വേണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: തൃക്കുന്നത്തു പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ഒപ്പുവച്ച കരാര്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സംഘവും ലംഘിച്ചതായി ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് എന്നിവര്‍ പറഞ്ഞു.
കരാര്‍ ലംഘനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. ഓര്‍ത്തഡോക്സ് വിഭാഗം കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചു. പള്ളിക്കകത്തെ കബറിങ്കല്‍ കുര്‍ബ്ബാന നടത്തിയെന്ന ശ്രേഷ്ഠ കാതോലിക്കയുടെ അവകാശവാദം കളവും ക്രൈസ്തവ വിശ്വാസത്തിനെതിരുമാണെന്നു മെത്രാപ്പോലീത്തമാര്‍ പറഞ്ഞു. ഏറെ ഒരുക്കത്തോടെ മാത്രമേ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പാടുള്ളു. വിശുദ്ധ വസ്ത്രങ്ങള്‍ ഒളിപ്പിച്ചു കടത്തുക വഴി അതിനെ അവഹേളിക്കുകയാണ് ചെയ്തത്. ക്യാമറയും മൊബൈല്‍ ഫോണും കബറിങ്കല്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന കരാര്‍ വ്യവസ്ഥയും ലംഘിച്ചു. അനുവദിച്ചതില്‍ കൂടുതല്‍ സമയം ശ്രേഷ്ഠ ബാവ പള്ളിയില്‍ ചെലവഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതെല്ലാം ദൈവത്തോടും നിയമത്തോടും സര്‍ക്കാരിനോടുമുള്ള വഞ്ചനയാണ്. കരാറിനു വിപരീതമായി വസ്തുവകകള്‍ കബറിങ്കല്‍ കൊണ്ടുവന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിച്ചതായി അവര്‍ പറഞ്ഞു. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്കോപ്പയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
സഭാ ആചാരങ്ങളെയും കാലം ചെയ്ത ആത്മീയ പിതാക്കന്മാരെയും അവഹേളിക്കുന്ന തരത്തില്‍ യാക്കോബായ വിഭാഗം തുടരുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസ്താവനയില്‍ പറഞ്ഞു.